ചോദ്യം 1: കലാവിഷ്കാരങ്ങളിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആത്മാനുഭൂതികൾ ഫിസ് എന്ന കഥാപാത്രത്തിന് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടോ? ചർച്ച ചെയ്യുക.
ഉത്തരം:
അതെ, കലാവിഷ്കാരങ്ങളിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആത്മാനുഭൂതികൾ ഫിസ് എന്ന കഥാപാത്രത്തിന് പൂർണ്ണമായി അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കഥ വ്യക്തമാക്കുന്നു. ഫിസിൻ്റെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ് അവളുടെ ചിത്രരചന. അതിലൂടെയാണ് അവൾ സന്തോഷവും സമാധാനവും കണ്ടെത്തുന്നത്.
"ഉറക്കമുണർന്ന് അയാളെത്തുമ്പോഴേക്കും ഫിസ, അവളുടെ കാൻവാസിൽ മഞ്ഞനിറങ്ങളുടെ ഒരു വിസ്മയം സൃഷ്ടിച്ചിരുന്നു." എന്ന വരി, അവൾ തൻ്റെ കലയിൽ എത്രത്തോളം മുഴുകി സന്തോഷം കണ്ടെത്തുന്നു എന്ന് വ്യക്തമാക്കുന്നു.
അവൾക്ക് സ്വന്തം വികാരങ്ങളെയും ചിന്തകളെയും പുറത്തു കൊണ്ടുവരാനുള്ള ഒരു മാധ്യമമാണ് ചിത്രരചന. "മഞ്ഞയുടെ പേരിട്ടു വിളിക്കാനാവാത്ത ചിലയനുഭവങ്ങൾ പച്ചകളുമായിടകലർന്നു" എന്ന് പറയുമ്പോൾ, അവളുടെ ഉള്ളിലെ വികാരങ്ങളാണ് നിറങ്ങളായി പുറത്തുവരുന്നത്.
എല്ലാവരും കൂടുമ്പോഴും വർത്തമാനം പറഞ്ഞിരിക്കുമ്പോഴും അവൾ പെട്ടെന്ന് എണീറ്റുപോയി നോട്ടുബുക്കിൽ കുറിച്ചിടുന്നതും, "തിരികെ വന്നാൽ വലിയ സന്തോഷമാണ്" എന്നതും കല നൽകുന്ന സന്തോഷത്തെയാണ് കാണിക്കുന്നത്.
ചോദ്യം 2: "അയാൾ അവളുടെ കൈവിരലുകളിലേക്കാണ്ടു നോക്കി. ദൈവം തൊട്ട കൈവിരലിൽ അപൂർണ്ണമായൊരു ചിത്രത്തിൻ്റെ മഞ്ഞപ്പച്ചച്ചായങ്ങൾ അപ്പോഴും പറ്റിനിന്നിരുന്നു. നിശ്ശബ്ദമായൊരു കരച്ചിലോടെ, അവൾ കൈകഴുകാൻ തുടങ്ങി." - കഥാന്ത്യം നൽകുന്ന സൂചനകൾ എന്തെല്ലാമാണ്?
കഥയുടെ ഈ അവസാനഭാഗം അതീവ ഹൃദയസ്പർശിയും ഒരു പെൺകുട്ടിയുടെ നിസ്സഹായാവസ്ഥകളെ ചിത്രീകരിക്കുന്നതുമാണ്. "അപൂർണ്ണമായൊരു ചിത്രത്തിൻ്റെ മഞ്ഞപ്പച്ചച്ചായങ്ങൾ അപ്പോഴും പറ്റിനിന്നിരുന്നു" എന്ന വരി ഫിസിൻ്റെ ചിത്രരചന പാതിവഴിയിൽ നിലച്ചുപോയതിനെയാണ് സൂചിപ്പിക്കുന്നത്. ഇത് അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂർത്തീകരിക്കപ്പെടാതെ പോയതിൻ്റെ പ്രതീകമാണ്. ഹാഫിസ് ബ്രഷ് തട്ടിത്തെറിപ്പിച്ചതിലൂടെ അവളുടെ സർഗ്ഗാത്മകതയെയാണ് അയാൾ ഇല്ലാതാക്കിയത്.
"ദൈവം തൊട്ട കൈവിരലിൽ" എന്ന വിശേഷണം ഫിസിൻ്റെ പ്രതിഭയെയാണ് സൂചിപ്പിക്കുന്നത്. അത്തരം കൈകൾക്ക് വരയ്ക്കാൻ കഴിഞ്ഞിട്ടും, കുടുംബത്തിൻ്റെയും ഭർത്താവിൻ്റെയും സമ്മർദ്ദത്താൽ അവൾക്ക് അത് തുടരാൻ കഴിയാതെ വരുന്നത് അവളുടെ കലാപരമായ അസ്തിത്വം അടിച്ചമർത്തപ്പെടുന്നതിനെ കാണിക്കുന്നു.
"നിശ്ശബ്ദമായൊരു കരച്ചിലോടെ" അവൾ കൈകഴുകുന്നത് അവളുടെ ഉള്ളിലെ വലിയ വേദനയെയും നിസ്സഹായതയെയുംയാണ് വ്യക്തമാക്കുന്നത്. വാദപ്രതിവാദങ്ങൾക്കൊന്നും നിൽക്കാതെ, തൻ്റെ ആത്മാവിൻ്റെ ഭാഗമായ കലയെ തകർക്കപ്പെട്ടതിൽ അവൾക്ക് തോന്നുന്ന ദുരന്തബോധവും നിരാശയും ഈ നിശ്ശബ്ദ കരച്ചിലിൽ അലിഞ്ഞുചേർന്നിരിക്കുന്നു.
ഫിസയുടെ കൈ കഴുകൽ അവളുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയുടെയും കൂടി അവസാമാണ് സൂചിപ്പിക്കുന്നത്. ഭർത്താവിന്റെയും സമൂഹത്തിൻ്റെയും അടിച്ചമർത്തലുകൾ ഒടുവിൽ അവളുടെ വ്യക്തിത്വത്തെ കീഴടക്കി എന്ന് ഈ രംഗം സൂചിപ്പിക്കുന്നു. പുരുഷാധിപത്യ ചിന്താഗതികൾ ഒരു കലാകാരിയെ എങ്ങനെ നിശ്ശബ്ദയാക്കുന്നു എന്നതിൻ്റെ വേദന നിറഞ്ഞ ചിത്രീകരണമാണിത്.
ചോദ്യം 3 : “വരയ്ക്കാതെ വരയ്ക്കാതെ അവളൊക്കെയും മറന്നുപോയിരിക്കും."
വരയ്ക്കാതെ എന്ന പദം ആവർത്തിക്കുന്നതുകൊണ്ട് വാക്യത്തിന് ആശയപരമായി എന്തെങ്കിലും മേന്മ ലഭിക്കുന്നുണ്ടോ? ഇത്തരം കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി പ്രയോഗഭംഗി വിവരിക്കുക.
ഉത്തരം :
"വരയ്ക്കാതെ വരയ്ക്കാതെ അവളൊക്കെയും മറന്നുപോയിരിക്കും" എന്ന വാക്യത്തിൽ 'വരയ്ക്കാതെ' എന്ന പദത്തിന്റെ ആവർത്തനം ആശയപരമായും ഭാവപ്രധാനമായും പ്രത്യേക മേന്മ ചേർക്കുന്നു. ഇത് ആവർത്തനാലങ്കാരമാണ്.
- "വരയ്ക്കാതെ" എന്നതിന്റെ ആവർത്തനം ഒരു നിസ്സഹായതയോ നിഷ്ക്രിയതയോ സൂചിപ്പിക്കുന്നു. ഒന്നിലധികം തവണ ശ്രമിച്ചിട്ടും ഒന്നും സാധിക്കാത്ത അവസ്ഥയെ ഇത് ഊന്നിപ്പറയുന്നു. സന്ദർഭത്തിന് കൃത്യമായ ഭാവതീവ്രത നൽകുന്നതിന് ഈ രീതി സഹായിക്കുന്നു
ആവർത്തനം വാക്യത്തിന് ഒരു സംഗീതാത്മകമായ അനുഭവം നൽകുന്നു, ഇത് കവിതാപരമോ ഗാനാത്മകമോ ആയ ഭംഗി ചേർക്കുന്നു.
മാത്രമല്ല ഒരേ പദം ആവർത്തിക്കുന്നത് സമയം നീണ്ടുനിൽക്കുന്നതായി തോന്നിക്കും. ഇവിടെ "വരയ്ക്കാതെ" എന്നത് ഒരു ദീർഘമായ പ്രയത്നത്തെയോ നിഷ്ഫലമായ ശ്രമത്തെയോ സൂചിപ്പിക്കാം. ആത്യന്തി കമായി വരികളുടെ പ്രയോഗഭംഗി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
മറ്റ് ഉദാഹരണങ്ങൾ
✨ ."പോയി പോയി മടങ്ങിവരും"
- ഇവിടെ "പോയി" ആവർത്തിക്കുന്നത് യാത്രയുടെ ദൈർഘ്യവും ആവർത്തിച്ചുള്ള മടക്കത്തിന്റെ ഭാവവും ഊന്നിപ്പറയുന്നു.
✨ "ഓടി ഓടി ക്ഷീണിച്ചു"
- ആവർത്തനം ക്ഷീണത്തിന്റെ തീവ്രതയും ശ്രമത്തിന്റെ ഫലമില്ലായ്മയും കാണിക്കുന്നു.
ചോദ്യം 04: “വെള്ളത്തിൽ കുതിർന്ന ബ്രഷ് പതിയെ കുടഞ്ഞ് അവളപ്പോൾ പറഞ്ഞു: “ഞാൻ പണിയൊക്കെ തീർത്തിട്ടാ ഉമ്മാ..."
“കല്യാണം ഒറപ്പിക്കാമ്പോവാന്നു പറേമ്പഴും അവള് പറയ്വേ, വര നിർത്തൂലാന്ന്...”
മുകളിൽ നൽകിയ കഥാസന്ദർഭങ്ങളും കഥയും വിശകലനം ചെയ്ത് ഫിസ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക?
നിറങ്ങൾ കൊണ്ട് പ്രതിരോധിക്കുന്ന കലാകാരി
ഷാഹിന ഇ. കെ.യുടെ "ചിത്രകാരി" എന്ന കഥയിലെ ഫിസ ഒരു സാധാരണ സ്ത്രീ മാത്രമല്ല, യാഥാസ്ഥിതിക ചുറ്റുപാടുകളിൽ സ്വന്തം സ്വത്വം കണ്ടെത്താനും കലയെ മുറുകെപ്പിടിക്കാനും ശ്രമിക്കുന്ന ഒരു കലാകാരിയുടെ പ്രതീകം കൂടിയാണ്. അവളുടെ ജീവിതം, അവളുടെ ഇഷ്ടങ്ങൾ, അവൾ നേരിടുന്ന വെല്ലുവിളികൾ എന്നിവയെല്ലാം ഫിസ എന്ന കഥാപാത്രത്തെ ആഴത്തിൽ അടയാളപ്പെടുത്തുന്നു.
കഥയുടെ തുടക്കത്തിൽ തന്നെ ഫിസയുടെ കലാപരമായ കഴിവുകൾ വെളിപ്പെടുന്നു. " തലയെ ഏറെ പ്രണയിച്ച തലയോട് ആത്മബന്ധം പുലർത്തിയ കലാകാരിയാണവൾ. വരയ്ക്കുന്നതിനിടയിൽ നോട്ടുബുക്കിൽ കുറിച്ചിടുന്നതും അവൾക്ക് സന്തോഷം നൽകുന്നുണ്ട്. ഇത് അവളുടെ സർഗ്ഗാത്മകതയുടെ മറ്റൊരു രൂപമാണ്. ഒരു കലാകാരി എന്ന നിലയിൽ അവൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്; ആർട്ടിസ്റ്റ് മാധവൻ സാർ അവളെ "ദൈവം തൊട്ട കൈവിരലുകൾ" എന്ന് വിശേഷിപ്പിക്കുകയും ചിത്രപ്രതിഭയായി തിരഞ്ഞെടുക്കുകയും ചെയ്തത് അവളുടെ കഴിവുകൾക്ക് അടിവരയിടുന്നു.
ഫിസ ഒരു നിശ്ശബ്ദ കഥാപാത്രമാണ്. അവളുടെ ഭർത്താവ് ഹാഫിസും അമ്മായിയമ്മ ഉമ്മയും അവളുടെ കലയെ നിരന്തരം ചോദ്യം ചെയ്യുകയും പുച്ഛിക്കുകയും ചെയ്യുമ്പോൾ അവൾ ശബ്ദമുയർത്തുന്നില്ല. എന്നാൽ ഈ നിശ്ശബ്ദത ഒരർത്ഥത്തിലും അവളുടെ ദൗർബല്യമല്ല, മറിച്ച് ശക്തമായ ഒരു പ്രതിരോധമാണ്. "ഈ നിശ്ശബ്ദത അവളുടെ ഉറച്ച നിലപാടിനെയാണ് കാണിക്കുന്നത്. വാദപ്രതിവാദങ്ങൾക്കില്ലാതെ, സ്വന്തം കർമ്മത്തിലൂടെ അവൾ തന്റെ നിലപാട് വ്യക്തമാക്കുന്നു. വരയ്ക്കാൻ അനുവദിക്കരുതെന്ന് ഹാഫിസ് പറയുമ്പോഴും, ബ്ലാഷ് തട്ടിത്തെറിപ്പിക്കുമ്പോഴും അവൾ പ്രതികരിക്കുന്നില്ല, എന്നാൽ തന്റെ വര തുടരാൻ അവൾ ദൃഢനിശ്ചയം ചെയ്യുന്നു.
വിവാഹശേഷം ഫിസ നേരിടുന്ന യാഥാസ്ഥിതിക ചിന്താഗതിയുടെ ഇരയാണ് അവൾ. "അടുപ്പത്തെ പണി പഠിക്കാണ്ട് പറ്റൂല ഫിസേ...", "കലത്തപ്പം ചൂടാനറിയ്വോ?", "ഇതൊന്നും പെണ്ണുങ്ങക്ക് പറ്റേ പണല്ല" തുടങ്ങിയ ഉമ്മയുടെ വാക്കുകൾ സ്ത്രീ അടുക്കളയിൽ ഒതുങ്ങിക്കഴിയേണ്ടവൾ എന്ന പരമ്പരാഗത ചിന്താഗതിയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഹാഫിസും ഇതേ ചിന്താഗതിക്കാരനാണ്; "അവളുടെ വര" അവനെ അലോസരപ്പെടുത്തുകയും അപകർഷതാബോധം വരുത്തുകയും ചെയ്യുന്നു. അവന്റെ കാഴ്ചപ്പാടിൽ, സ്ത്രീക്ക് പറഞ്ഞിട്ടുള്ള ജോലി കുടുംബത്തെ നോക്കുക, ആണുങ്ങൾക്ക് രുചിയുള്ള ഭക്ഷണം ഉണ്ടാക്കുക എന്നിവയാണ്. ഈ യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ ഫിസയുടെ കലാപരമായ വളർച്ചയ്ക്ക് തടയിടാൻ ശ്രമിക്കുന്നു.
വർഷങ്ങൾക്കിപ്പുറം, ഹാഫിസ് "വരയ്ക്കാതെ വരയ്ക്കാതെ അവളൊക്കെയും മറന്നുപോയിരിക്കും" എന്ന് കരുതുന്നുണ്ടെങ്കിലും, ഫിസ വീണ്ടും തന്റെ ബ്രഷ് എടുത്ത് വരയ്ക്കാൻ തുടങ്ങുന്നു. ഇത് അവളുടെ കലയോടുള്ള അഭിനിവേശത്തിന് കാലപ്പഴക്കം ബാധിച്ചിട്ടില്ലെന്നും, അത് അവളുടെ ആത്മാവിന്റെ ഭാഗമാണെന്നും വെളിപ്പെടുത്തുന്നു.
ഫിസ, ഒരു കലാകാരി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഒരു സമൂഹത്തിന്റെ യാഥാസ്ഥിതിക നിലപാടുകൾക്ക് മുന്നിൽ തളരാതെ, സ്വന്തം വഴിയെ മുന്നോട്ട് പോകാൻ ശ്രമിക്കുന്ന ഒരു കഥാപാത്രമാണ്. അവളുടെ നിശ്ശബ്ദത, അവളുടെ കലയോടുള്ള പ്രതിബദ്ധത, അവളുടെ ആന്തരിക ശക്തി എന്നിവയെല്ലാം അവളെ ഒരു ശക്തമായ കഥാപാത്രമാക്കി മാറ്റുന്നു. കഥയുടെ അവസാനം, തളർത്താൻ ശ്രമിച്ചിട്ടും, 'ദൈവം തൊട്ട കൈവിരലുകളിൽ' അപൂർണ്ണമായ ചിത്രത്തിന്റെ ചായങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു എന്നത് ഫിസ എന്ന കലാകാരിയുടെ അതിജീവനത്തെയും ദൃഢനിശ്ചയത്തെയും പ്രതീകവൽക്കരിക്കുന്നു. അവൾ ആ കൈ കഴുകാൻ തുടങ്ങുമ്പോൾ, അത് ഒരുപക്ഷേ പുതിയൊരു തുടക്കത്തിനോ, അല്ലെങ്കിൽ അവളിലെ കലാകാരിയെ ഒരിക്കലും ഇല്ലാതാക്കാൻ കഴിയില്ലെന്നതിന്റെ പ്രഖ്യാപനത്തിനോ വേണ്ടിയായിരിക്കാം.
ചോദ്യം 5 : ചിത്രകാരി'യിലെ ചിത്രങ്ങൾ കഥയുടെ ഭാവതലത്തെ ആവിഷ്കരിക്കുന്നതിന് എത്രത്തോളം പര്യാപ്തമാണ്? പരിശോധിക്കുക (4 മാർക്ക്)
ഉത്തരം :
ചിത്രകാരി" എന്ന കഥയിൽ ചിത്രങ്ങൾ കേവലം ഒരു പശ്ചാത്തലമല്ല, മറിച്ച് കഥാപാത്രങ്ങളുടെ വൈകാരിക ലോകത്തെയും കഥയുടെ ഭാവതലത്തെയും ആവിഷ്കരിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. ഫിസയുടെ ചിത്രങ്ങൾ അവളുടെ ആത്മാവിന്റെ കണ്ണാടിയാണ്.
കഥയുടെ തുടക്കത്തിൽ ഫിസ് വരയ്ക്കുന്ന "മഞ്ഞനിറങ്ങളുടെ ഒരു വിസ്‌മയം," "പച്ചകളുമായിടകലർന്നു" എന്ന ചിത്രം അവളുടെ സർഗ്ഗാത്മകതയുടെയും സന്തോഷത്തിന്റെയും പ്രതീകമാണ്. ഉറക്കമുണർന്ന് ഹാഫിസ് എത്തുമ്പോഴേക്കും അവൾ ഒരു വിസ്മയം സൃഷ്ടിച്ചിരുന്നു എന്നത്, കലയോടുള്ള അവളുടെ തീവ്രമായ അഭിനിവേശത്തെയും അതിൽ അവൾ കണ്ടെത്തുന്ന ആനന്ദത്തെയും സൂചിപ്പിക്കുന്നു. ഈ നിറങ്ങൾ ഒരു പുതിയ പ്രഭാതത്തെയും പ്രതീക്ഷയെയും സൂചിപ്പിക്കുന്നു, ഇത് കഥയുടെ തുടക്കത്തിലെ ഫിസിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.
ഹാഫിസ് "ഫിസ" എന്ന വാക്കിന്റെ അർത്ഥം ചോദിക്കുമ്പോൾ, അവൾ ഒരു ചിത്രം കാണിച്ചുകൊടുക്കുന്നു: "മൂടൽമഞ്ഞു പടർന്ന പ്രകൃതി. ഇടയ്ക്ക് മായുന്ന മഞ്ഞിലൂടെ കടന്നുവരുന്ന തെളിവെയിലിൽ നരച്ച പച്ചയുടെ, മഞ്ഞയുടെ, ഇടയ്ക്ക് പൊട്ടിവിടർന്നൊരു ചുവപ്പു പൂവ്." ഈ ചിത്രം ഫിസയുടെ വ്യക്തിത്വംത്തെയും അവളുടെ ആന്തരിക ലോകത്തെയും അനാവരണം ചെയ്യുന്നു.
അവളുടെ ജീവിതത്തിലെ അവ്യക്തതകളെയും, ഹാഫിസിനും ഉമ്മയ്ക്കും അവളെ മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയെയും സൂചിപ്പിക്കുന്ന പ്രയോഗമാണ് 'മൂടൽമഞ്ഞ്:.
* നരച്ച പച്ചയും മഞ്ഞയും എന്ന പ്രയോഗം അവളുടെ ജീവിതത്തിലെ മങ്ങലുകളെയും, എന്നാൽ കലാപരമായ ഊർജ്ജം പൂർണ്ണമായി കെട്ടുപോയിട്ടില്ല എന്നതിനെയും സൂചിപ്പിക്കുന്നു.
കഥയുടെ അവസാന ഭാഗത്ത് ഫിസ് വരയ്ക്കുന്ന "മഞ്ഞപ്പച്ചകളുടെ മാത്രം കാട്. ഇടയ്ക്ക്, അവ്യക്തമായൊരു വഴി, കാടങ്ങനെ പടർന്നുപടർന്ന്..." എന്ന ചിത്രം അവളുടെ അന്നത്തെ മാനസികാവസ്ഥയുടെ / ആന്തരിക സംഘർഷങ്ങളുടെ പ്രതിഫലനമാണ്.
"കാടിന്റെ പച്ചയിൽ അങ്ങിങ്ങ് ചില നിറങ്ങൾ പടർന്നു. ഒരു ചേർച്ചയുമില്ലാത്തവ." ഈ രംഗം ഫിസിന്റെ ജീവിതത്തിൽ ഹാഫിസ് വരുത്തുന്ന താളപ്പിഴകളെയും, അവളുടെ സ്വപ്നങ്ങളെയും സർഗ്ഗാത്മകതയെയും തകർക്കാൻ ശ്രമിക്കുന്നതിനെയും പ്രതീകവൽക്കരിക്കുന്നു. ചേർച്ചയില്ലാത്ത നിറങ്ങൾ അവളുടെ ജീവിതത്തിലെ താളമില്ലായ്മയെയും അസ്വസ്ഥതകളെയും സൂചിപ്പിക്കുന്നു.
കഥയുടെ അവസാനം, "ദൈവം തൊട്ട കൈവിരലിൽ അപൂർണ്ണമായൊരു ചിത്രത്തിൻ്റെ മഞ്ഞപ്പച്ചച്ചായങ്ങൾ അപ്പോഴും പറ്റിനിന്നിരുന്നു." എത്രയൊക്കെ തളർത്താൻ ശ്രമിച്ചാലും, അവളുടെ ഉള്ളിലെ കലാകാരിയെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. അവളുടെ കൈ കഴുകുന്ന നിശ്ശബ്ദമായ കരച്ചിൽ, അവളുടെ വേദനയെയും എന്നാൽ കലയെ ഉപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയെയും വ്യക്തമാക്കുന്നു.
ചുരുക്കത്തിൽ, "ചിത്രകാരി" എന്ന കഥയിൽ, ഫിസിന്റെ ചിത്രങ്ങൾ അവളുടെ ആന്തരിക ലോകത്തെയും വൈകാരികാവസ്ഥകളെയും കഥയുടെ പ്രധാന പ്രമേയങ്ങളായ സ്വാതന്ത്ര്യം, അടിച്ചമർത്തൽ, അതിജീവനം എന്നിവയെയും ശക്തമായി ആവിഷ്കരിക്കുന്നു. ഓരോ ചിത്രവും ഫിസിന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെയും അവളുടെ മാനസികാവസ്ഥയെയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു.
ചോദ്യം 06 : “അട്പ്പത്തെ പണി ഒരു കടലാ ഫിസേ... അതങ്ങട്ട് തീർന്നൂന്ന് പറയാമ്പറ്റ്യങ്ങനെ?... അന്റെ പെയിന്റടി പോല ല്ലാത്... എന്നല്ല, ദൊന്നും പെണ്ണുങ്ങക്ക് പറ്റേ പണ്യല്ല."
(ചിത്രകാരി)
“സമ്മേളനത്തിനു കവിത വായിച്ച പെങ്കുട്ട്യ ഇഷ്ടപ്പെട്ടുന്ന് പറഞ്ഞതിന് ഇവിടെ വലിയ പുകിലായിരുന്നൂത്രേ... എന്താ ശര്യല്ലേ? എന്തിനാ പാട്ടും കഥേം? അമ്മ പറേണത് പോലെ, പെണ്ണായാൽ ചോറും കറിയും വയ്ക്കണം, പെറണം..."
(ഓർമ്മയുടെ ഞരമ്പ് - കെ. ആർ. മീര)
മുകളിൽ നൽകിയ രചനാസന്ദർഭങ്ങളിൽ തെളിയുന്നതുപോലുള്ള അവസ്ഥകൾ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നുണ്ടോ? ചർച്ച സംഘടിപ്പിക്കുക. ( ശ്രദ്ധിക്കുക ലിംഗ നീതിയെ കുറിച്ചുള്ള 6 മാർക്കിന്റെ ഉപന്യാസ ചോദ്യമായി പരീക്ഷയ്ക്ക് വരാം )
സ്ത്രീജീവിതം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ: മാറുന്ന യാഥാർത്ഥ്യങ്ങളും മായാത്ത നിഴലുകളും
ഇരുപത്തിയൊന്നാം നൂറ്റാണ്ട് സ്ത്രീജീവിതത്തിൽ അഭൂതപൂർവ്വമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു കാലഘട്ടമാണ്. വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയ പങ്കാളിത്തം, സാമൂഹിക സ്വാതന്ത്ര്യം തുടങ്ങിയ മേഖലകളിൽ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങൾ ആധുനിക സമൂഹത്തിന്റെ പുരോഗതിയുടെ ഉത്തമ ഉദാഹരണങ്ങളാണ്. സാങ്കേതികവിദ്യയുടെയും ആഗോളവൽക്കരണത്തിന്റെയും വളർച്ച വ്യക്തിഗതമായ അവകാശങ്ങളെയും സ്വത്വബോധത്തെയും ശക്തിപ്പെടുത്തി. എന്നാൽ, ഷാഹിന ഇ. കെ.യുടെ "ചിത്രകാരി", കെ. ആർ. മീരയുടെ "ഓർമ്മയുടെ ഞരമ്പ്" തുടങ്ങിയ കൃതികളിലെ സന്ദർഭങ്ങൾ ഓർമ്മിപ്പിക്കുന്നത്, ഈ പുരോഗതിക്കിടയിലും ചില പരമ്പരാഗത ചിന്താഗതികളുടെയും ലിംഗപരമായ മുൻവിധികളുടെയും നിഴലുകൾ സ്ത്രീജീവിതത്തിൽ ഇന്നും തങ്ങിനിൽക്കുന്നു എന്നതാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീ, വിജ്ഞാനത്തിന്റെയും തൊഴിലിന്റെയും എല്ലാ മേഖലകളിലും തന്റേതായ ഇടം കണ്ടെത്തിയിരിക്കുന്നു. ഒരു വശത്ത്, ബഹിരാകാശ ശാസ്ത്രജ്ഞയായും, സാങ്കേതികവിദ്യാ വിദഗ്ദ്ധയായും, സംരംഭകയായും, രാഷ്ട്രീയ നേതാവായും സ്ത്രീകൾ ലോക ഭൂപടത്തിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുമ്പോൾ, മറുവശത്ത് കല, സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ അവരുടെ സംഭാവനകൾക്ക് സമൂഹം വലിയ തോതിൽ അംഗീകാരം നൽകുന്നുണ്ട്. "അടുപ്പത്തെ പണി ഒരു കടലാ ഫിസേ... അതങ്ങട്ട് തീർന്നൂന്ന് പറയാമ്പറ്റ്യങ്ങനെ?... അന്റെ പെയിന്റടി പോല ല്ലാത്..." എന്ന് "ചിത്രകാരി"യിലെ ഉമ്മ ഫിസിനോട് പറയുമ്പോൾ, അത് അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ സ്ത്രീയുടെ ലോകം പരിമിതപ്പെടുത്തണമെന്ന് ശഠിക്കുന്ന ഒരു പഴയകാല ചിന്താഗതിയുടെ പ്രതിഫലനമാണ്. എന്നാൽ, ഇന്ന് അത്തരം ചിന്തകളെ ചോദ്യം ചെയ്യാനും തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാനും സ്ത്രീകൾക്ക് വലിയ തോതിൽ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്.
എന്നിരുന്നാലും, ഈ പുരോഗതി സർവവ്യാപിയല്ല. കെ. ആർ. മീരയുടെ "ഓർമ്മയുടെ ഞരമ്പ്" എന്ന കഥയിൽ, "എന്തിനാ പാട്ടും കഥേം? അമ്മ പറേണത് പോലെ, പെണ്ണായാൽ ചോറും കറിയും വയ്ക്കണം, പെറണം..." എന്ന വാദം, സ്ത്രീയുടെ പ്രാഥമിക കടമകൾ കുടുംബപരമായതാണെന്നും, വ്യക്തിപരമായ കഴിവുകൾക്ക് ഇവിടെ സ്ഥാനമില്ലെന്നുമുള്ള ചില സമൂഹങ്ങളിലെ നിലനിൽക്കുന്ന മനോഭാവത്തെ തുറന്നുകാട്ടുന്നു. "ചിത്രകാരി"യിലെ ഹാഫിസിനെപ്പോലുള്ള ഭർത്താക്കന്മാർ, തങ്ങളുടെ ഭാര്യമാരുടെ കഴിവുകളിൽ അപകർഷതാബോധം കണ്ടെത്തുകയും അവരെ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്നത്, പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകളുടെ സർഗാത്മകതയോടുള്ള സമീപനത്തെയാണ് എടുത്തു കാണിക്കുന്നത്. കലാപരമായ താൽപ്പര്യങ്ങൾ "വേലയില്ലാത്ത പണി"യായി കണക്കാക്കപ്പെടുന്നതും, അടുക്കളജോലികൾക്കാണ് സ്ത്രീക്ക് പ്രാധാന്യം നൽകേണ്ടതെന്നുമുള്ള വാദങ്ങൾ ഇന്നും പല കുടുംബങ്ങളിലും സജീവമാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, സ്ത്രീകളുടെ വിദ്യാഭ്യാസം ഒരു അവകാശമായി മാറിയിട്ടുണ്ട്. എന്നാൽ, ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം വിവാഹിതയാകുമ്പോൾ "വീട്ടിലിരിക്കാൻ" പ്രേരിപ്പിക്കപ്പെടുന്ന സാഹചര്യങ്ങൾ ഇന്നും നിലവിലുണ്ട്. വേതനത്തിലെ ലിംഗപരമായ അസമത്വം, തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ, സ്ത്രീകൾ തൊഴിൽ രംഗത്ത് നേരിടുന്ന വെല്ലുവിളികളാണ്. അതേസമയം, സൈബർ ഇടങ്ങളിലെ അതിക്രമങ്ങൾ, വർദ്ധിച്ചുവരുന്ന സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങൾ, ഗാർഹിക പീഡനങ്ങൾ എന്നിവ സ്ത്രീകളുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയുയർത്തുന്നു.
എന്നിരുന്നാലും, ആധുനിക സ്ത്രീ ഈ വെല്ലുവിളികളെ നിശ്ശബ്ദമായി നേരിടുകയല്ല. "ചിത്രകാരി"യിലെ ഫിസ് നിശ്ശബ്ദമായി തന്റെ ബ്രഷ് ചലിപ്പിച്ചുകൊണ്ട് പ്രതിരോധം തീർക്കുന്നതുപോലെ, ഇന്നത്തെ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുകയും അനീതികൾക്കെതിരെ പോരാടുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും, സ്ത്രീ സംഘടനകളും, നിയമ സഹായങ്ങളും സ്ത്രീകൾക്ക് അവരുടെ പ്രശ്നങ്ങൾ പങ്കുവെക്കാനും നീതിക്കായി പോരാടാനുമുള്ള വേദികൾ ഒരുക്കുന്നു. 'ഫെമിനിസം' എന്ന ആശയം കൂടുതൽ സ്വീകാര്യമാവുകയും, സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ ലിംഗഭേദമില്ലാതെ പിന്തുണ നേടുകയും ചെയ്യുന്നുണ്ട്.ഇ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീജീവിതം മാറ്റത്തിന്റെയും പുരോഗതിയുടെയും പ്രതീക്ഷയും, അതേസമയം നിലനിൽക്കുന്ന യാഥാസ്ഥിതിക ചിന്താഗതികളുടെയും വെല്ലുവിളികളുടെയും നിഴൽ വീണതുമാണ്. ഫിസിനെപ്പോലുള്ള ചിത്രകാരിമാർക്ക് ഇന്നും അവരുടെ കലയെ നിലനിർത്താൻ പോരാടേണ്ടിവരുന്നുണ്ടെങ്കിൽ, അത് സമൂഹം ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. സ്ത്രീകളുടെ വ്യക്തിത്വത്തെയും കഴിവുകളെയും അംഗീകരിക്കുന്ന, ലിംഗപരമായ വേർതിരിവുകളില്ലാത്ത ഒരു ലോകം കെട്ടിപ്പടുക്കുക എന്നതാണ് ഈ നൂറ്റാണ്ടിൽ നമുക്ക് ഓരോരുത്തർക്കുമുള്ള വെല്ലുവിളി!